മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെ താൻ നിരന്തരം അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുന്നതായാണ് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ലെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഎഇ കോൺസുലേറ്റിലെ ബന്ധം വെച്ചാണ് ശിവശങ്കരൻ തന്നെ പരിചയപ്പെട്ടത്. തന്റെ മിഡിൽ ഈസ്റ്റ് കണക്ഷനും കാര്യക്ഷമതയും കണ്ടാണ് ക്ലോസായത്. പിന്നെ കുടുംബത്തിന്റെ ഭാഗമായെന്നും ജീവിതത്തിൽ പേഴ്സണൽ കംപാനിയനായി അദ്ദേഹം മാറിയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തിൽ ശിവശങ്കർ അറിയാതെ ഒന്നും നടന്നിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കരൻ തന്ന സ്പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുത്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല. അദ്ദേഹം പറഞ്ഞിട്ടാണ് താൻ സ്പേസ് പാർക്കിലും സർക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

'എന്റെ പേഴ്‌സണൽ കംപാനിയൻ'

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്. തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ. ശിവശങ്കർ ജീവിത്തിന്റെ ഭാഗമാണ്. കുടുബത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. പിറന്നാളുകളിൽ, ആഘോഷങ്ങളിൽ എല്ലാം അദ്ദേഹം ഉണ്ടായിരുന്നു.

അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരൻ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.

അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.

ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.