കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍  ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.
തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
യുകെയില്‍ നിന്നും അബുദാബിയില്‍ എത്തിയ യാത്രക്കാരന്‍ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്.

 ഇദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുട‍ര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് നിലവില്‍ നിരീക്ഷണത്തിലാണ്.

അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച എല്ലാവരോടും ഇതിനോടകം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഇദ്ദേഹത്തിന്‍്റെ അടുത്ത സീറ്റുകളില്‍ ഇരുന്നവരേയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറാം തീയതി അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. 26 മുതല്‍ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെടുത്തി ക്വാറന്‍്റൈന്‍ ചെയ്തത്.
യുകെയില്‍ സ്ഥിരതാമസമാക്കിയ ആളാണ് രോഗബാധിതന്‍ എന്നാണ് വിവരം.

 കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കവും കൃത്യമായി നടത്തിയിട്ടുണ്ടെന്നും രോഗബാധിതന്‍ പൂര്‍ണആരോഗ്യവാനാണെന്നും നിലവില്‍ ആശങ്കയ്കക്കുള്ള യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു