സെഞ്ചൂറിയനില്‍ ത്രസിപ്പിക്കുന്ന ജയം തീതുപ്പി ഇന്ത്യന്‍ ബൗളര്‍മാര്‍, ദക്ഷിണാഫ്രിക്കയെ ചാമ്പലാക്കി പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയനില്‍ ത്രസിപ്പിക്കുന്ന ജയം   തീതുപ്പി ഇന്ത്യന്‍ ബൗളര്‍മാര്‍, ദക്ഷിണാഫ്രിക്കയെ ചാമ്പലാക്കി പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയന്‍: പ്രോട്ടീസ് ബാറ്റര്‍മാരെ എറിഞ്ഞോടിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ (India Tour of South Africa 2021-22) സ്വപ്‌ന തുടക്കവുമായി ടീം ഇന്ത്യ (Team India). സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ (South Africa vs India 1st Test) 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും (Virat Kohli) സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങി അവസാനദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191

എൽഗാറും ബാവൂമയും കാത്തില്ല 

രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിലാണ് ഇന്ന് കളി പുനരാരംഭിച്ചത്. 52 റൺസുമായി ക്രീസിലുണ്ടായിരുന്ന നായകൻ ഡീൻ എൽഗാറിനെ 77ല്‍ നില്‍ക്കേ ബുമ്ര എല്‍ബിയില്‍ കുടുക്കിയതോടെ ഇന്ത്യ പിടിമുറുക്കി. 21 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്കിനെ സിറാജ് ബൗള്‍ഡാക്കിയപ്പോള്‍ വിയാന്‍ മുള്‍ഡറെ(1) ഷമി പന്തിന്‍റെ കൈകളിലെത്തിച്ചു. മൂന്ന് വിക്കറ്റ് കയ്യിലിരിക്കേ 123 റണ്‍സായിരുന്നു അവസാന രണ്ട് സെഷനില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്.

ബുമ്ര, ഷമി, സിറാജ്; ഒടുവില്‍ അശ്വിന്‍റെ ഫിനിഷിംഗ്

13 റണ്‍സെടുത്ത മാര്‍ക്കോ ജെന്‍സണെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറില്‍ ഷമി പന്തിന്‍റെ കൈകളിലാക്കി. തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ കാഗിസോ റബാഡയെയും(0), ലുങ്കി എന്‍ഗിഡിയേയും(0) പറഞ്ഞയച്ച് അശ്വിന്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചു. 35 റണ്‍സുമായി തെംബ ബാവൂമ പുറത്താകാതെ നിന്നു. എയ്‌ഡന്‍ മർക്രാം ഒന്നും കീഗന്‍ പീറ്റേഴ്സൺ പതിനേഴും റാസീ വാന്‍ ഡെര്‍ ഡസ്സൻ പതിനൊന്നും കേശവ് മഹാരാജ് എട്ടും റൺസിന് നാലാംദിനം പുറത്തായിരുന്നു. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും ഓരോ വിക്കറ്റും വീഴ്‌ത്തി. 

305, അത് ധാരാളം!

റബാഡയും ജാന്‍സണും നാല് വിക്കറ്റ് വീതം കൊയ്‌തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 174ല്‍ അവസാനിച്ചു. 34 റണ്‍സ് നേടിയ ഓപ്പണര്‍ റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. 18 റണ്‍സുമായി സെഞ്ചുറിയില്ലാതെ വിരാട് കോലി ഈ വര്‍ഷത്തെ അവസാന ഇന്നിംഗ്‌സും അവസാനിപ്പിച്ചു. എങ്കിലും 305 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌‌ക്ക് മുന്നില്‍ വച്ചുനീട്ടുകയായിരുന്നു കോലിപ്പട. 

ഷമി ഹീറോയാ...

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 197ല്‍ പുറത്തായി. 16 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് പ്രോട്ടീസിനെ ഞെട്ടിച്ചത്. എയ്‌ഡൻ മർക്രാം, കീഗൻ പീറ്റേഴ്‌സൺ, തെംബ ബാവുമ, വിയാൻ മുൾഡർ, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കി. ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം ഷമിക്ക് സ്വന്തമായി. 52 റണ്‍സ് നേടിയ തെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

സെഞ്ചൂറിയനിലെ സെഞ്ചുറി 

ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ ഏഴാം ടെസ്റ്റ് ശതകത്തിന്‍റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 327 റണ്‍സ് കുറിച്ചത്. രാഹുല്‍ 260 പന്തില്‍ 123 റണ്‍സ് നേടി. സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 60ഉം അജിങ്ക്യ രഹാനെ 48ഉം നായകന്‍ വിരാട് കോലി 35ഉം റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും ജാന്‍സണ്‍ ഒന്നും വിക്കറ്റ് പിഴുതു.