കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയര്‍ത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്ബിക്‌സിന് തിരശീലവീണു; ഇനി പാരീസില്‍ വിസ്മയം നിറയാന്‍ കാത്തിരിപ്പ്

കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയര്‍ത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്ബിക്‌സിന് തിരശീലവീണു; ഇനി പാരീസില്‍ വിസ്മയം നിറയാന്‍ കാത്തിരിപ്പ്

ടോക്യോ: കോവിഡ് മഹാമാരി ഭീതി പരത്തി കണ്‍മുന്നില്‍ തുടരുമ്ബോഴും ലോകത്തിന്റെ കായിക സ്വപ്‌നങ്ങള്‍ ചിറകു വിരിച്ച ടോക്യോ ഒളിമ്ബിക്‌സിന് നിറപ്പകിട്ടാര്‍ന്ന സമാപനം. ലോകത്തെ നിശ്ചലമാക്കിയ മഹാമാരെ കരുതലോടെ നേരിട്ട് വിജയകരമായി സംഘടിപ്പിച്ച ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകളും ഒരുമയുടെ സന്ദേശം പകരുന്നതായി.

ഇനി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം പാരിസില്‍ കാണാമെന്ന ആശംസയോടെയാണ് ടോക്കിയോ ഒളിംപിക്‌സിന് സമാപനം കുറിച്ചത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായി ഗെയിംസ് പൂര്‍ത്തിയാക്കിയതിന്റെ ആവേശത്തിനിടെ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാക്, 2024 ഒളിംപിക്‌സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയര്‍ ആന്‍ ഹിഡാല്‍ഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്കിയോ ഒളിംപിക്‌സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഒരു വര്‍ഷം വൈകിയെങ്കിലും, ഏറ്റവും മികച്ച രീതിയില്‍ത്തന്നെ സംഘടിപ്പിക്കപ്പെട്ട ഒളിംപിക്‌സിന്റെ പതിപ്പിനാണ് ടോക്കിയോയില്‍ സമാപനമായത്. വര്‍ണശബളമായ അന്തരീക്ഷത്തില്‍ പാട്ടും നൃത്തവുമെല്ലാം ഒത്തുചേര്‍ന്ന പരിപാടികളോടെയാണ് ജപ്പാന്‍ ലോകത്തിന്റെ വിവിധ ഭാങ്ങളില്‍നിന്നെത്തിയ കായികതാരങ്ങളെ യാത്രയാക്കിയത്. ഇനി ഒളിംപിക്‌സിന്റെ തുടര്‍ച്ചയായ പാരാലിംപിക്‌സിന് ഈ മാസം 24ന് ടോക്കിയോയില്‍ തുടക്കമാകും. സെപ്റ്റംബര്‍ അഞ്ചിന് സമാപനം.

സമാപന ചടങ്ങില്‍ താരങ്ങളുടെ പരേഡില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയയാണ് ഇന്ത്യന്‍ പതാക വഹിച്ചത്. മത്സരം പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മടങ്ങണമെന്നതിനാല്‍, പ്രമുഖ താരങ്ങളില്‍ പലരും സമാപന ചടങ്ങില്‍ പങ്കെടുത്തില്ല.

ജൂലൈ 23ന് ടോക്കിയോയിലെ ഇതേ വേദിയില്‍ തുടക്കമായ ഒളിംപിക്‌സ് സമാപിക്കുമ്ബോള്‍, അമേരിക്ക ചാംപ്യന്‍ പട്ടം നിലനിര്‍ത്തി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്.

റിയോയില്‍ വന്‍ ലീഡിലായിരുന്നു അമേരിക്കയുടെ വിജയമെങ്കില്‍, ഇവിടെ ചൈന കടുത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തെത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്ബാദ്യം. 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തെത്തി.

ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഏഴു മെഡലുകളുമായി 48ാം സ്ഥാനത്താണ്. ആകെ 86 രാജ്യങ്ങളാണ് ടോക്കിയോയില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്.

പ്രതിസന്ധി ഘട്ടത്തിലും ഒരുമയോടെ നിന്ന് ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ടോക്യോ നാഷനല്‍ സ്റ്റേഡിയത്തില്‍ താരങ്ങള്‍. കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിംപിക്‌സ് ആപ്തവാക്യത്തിലേക്ക് ഒരുമിച്ച്‌ എന്ന വാക്ക് കൂടി എഴുതിചേര്‍ത്താണ് ടോക്കിയോ ഒളിംപിക്‌സിന് തിരശീല വീഴുന്നത്.

ചരിത്രനേട്ടവുമായി ഇന്ത്യ

ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‌ലറ്റിക്സില്‍ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച്‌ മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.

ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ അനുമോദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'ടോക്കിയോ ഒളിംപിക്‌സിന് തിരശീല വീഴുമ്ബോള്‍, മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ സംഘത്തിന് അഭിനനന്ദനങ്ങള്‍. കഴിവിന്റെയും കൂട്ടായ്മയുടെയും സമര്‍പ്പണത്തിന്റെയും മഹനീയ മാതൃകകളായിരുന്നു അവര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച ഓരോ താരവും ചാംപ്യനാണ്' മോദി ട്വിറ്ററില്‍ കുറിച്ചു.

ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്ബര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിങ് ഒളിംപിക്സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.