ഇനി എപ്പോൾ വേണേലും ഹാജരാകാം; ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്നറിയിച്ച് ജോർജ് പൊലീസിന് കത്ത് നൽകി

ഇനി എപ്പോൾ വേണേലും ഹാജരാകാം; ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്നറിയിച്ച് ജോർജ് പൊലീസിന് കത്ത് നൽകി

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ (hate speech case)ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ്(pc george) പൊലീസിന് (police)കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു. 

പി.സി.ജോർജിന്റെ കത്തിന്റെ പൂർണരൂപം

To,

ഷാജി എസ്.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ
ഫോർട്ട്‌ സബ് ഡിവിഷൻ

സൂചന :- 28/05/2022 -ൽ താങ്കൾക്ക് നൽകിയ കത്ത്

ബഹുമാനപ്പെട്ട ഓഫീസർ,

      ഞാൻ തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ ആയതിനാലും, അതോടൊപ്പം തന്നെ എന്റെ നിലവിലെ ആരോഗ്യവസ്ഥയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്ന്  തെളിവെടുപ്പിനായി ഹാജരാകാതിരുന്നത്.ഈ വിവരങ്ങൾ മേൽ സൂചന കത്ത് പ്രകാരം താങ്കളെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിച്ച സാഹചര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം തെളിവെടുപ്പ് ആവശ്യത്തിലേക്കായി താങ്കൾ നിർദ്ദേശിക്കുന്ന സമയത്ത് ഞാൻ ഹാജരാകുമെന്ന് അറിയിക്കുന്നു.ഞാൻ ഇപ്പോൾ ഈരാറ്റുപേട്ടയിലെ എന്റെ വസതിയിലാണുള്ളത്, ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ ഉപകാരമായിരുന്നു എന്ന് അറിയിക്കുന്നു..


പി.സി. ജോർജ്
ചെയർമാൻ
കേരള ജനപക്ഷം (സെക്യൂലർ)
പ്ലാത്തോട്ടത്തിൽ ഹൗസ്
അരുവിത്തുറ പി.ഒ
ഈരാറ്റുപേട്ട