മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച  ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി



മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെൻ്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പുതിയ സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെൻ്റിനു വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ റിക്രൂട്ട്മെൻ്റ് പദ്ധതിയാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ജർമനിയിൽ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കും. ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആൻ്റ് ലേബർ അഫേയഴ്സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തിയത്.