വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം, ഒരാൾ കൂടി കസ്റ്റഡിയിൽ, സ്ഫോടകവസ്തു നൽകിയ ആൾക്കായി തിരച്ചിൽ

വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം, ഒരാൾ കൂടി കസ്റ്റഡിയിൽ, സ്ഫോടകവസ്തു നൽകിയ ആൾക്കായി തിരച്ചിൽ

കണ്ണൂർ: തോട്ടടയിൽ (Tottada) വിവാഹാഘോഷത്തിനിടെ നടന്ന ബേംബേറിൽ (Bomb) ജിഷ്ണു (Jishnu) കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തലേ ദിവസം രാത്രി വിവാഹ വീട്ടിൽ വെച്ച് രണ്ട് തവണ തോട്ടട സംഘവും  ഏച്ചൂർ സംഘവും തമ്മിൽ അടിപിടിയുണ്ടായി. തോട്ടട സംഘത്തിൽ പെട്ടവരാണ് ആദ്യം പ്രശ്നങ്ങൾ ഉണ്ടാക്കിയത്. തോട്ടട സംഘത്തിലുള്ളവർ പ്രതികളിലൊരാളായ അക്ഷയെ മർദ്ദിച്ചു. പിന്നാലെ നാട്ടുകാരനായ റിജോയിയെ അക്ഷയ് മർദ്ദിച്ചു. തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടു കൂട്ടരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. തന്റെ കയ്യിലുള്ള താക്കോൽ ഉപയോഗിച്ച് ഒരു നാട്ടുകാരനെ മറ്റൊരു പ്രതിയ മിഥുൻ കുത്തി. ഇത് വീണ്ടും സംഘർഷത്തിൽ കലാശിച്ചു. അടുത്ത ദിവസം വീണ്ടും അക്രമം ഉണ്ടാകുമെന്ന് കരുതിയാണ് മിഥുൻ ബോംബ് നിർമിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. 

സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിലെ പടക്ക കച്ചവടക്കാരനിൽ നിന്നാണ്. നേരത്തെ രണ്ട് കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയാണ് സ്ഫോടക വസ്തുക്കൾ ഇവർക്ക് നൽകിയതെന്ന് സംശയം. ഇയാർക്കായി പൊലീസ് അന്വേഷണം തുടങ്ങി. തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചാണെന്നാണ് പൊലീസ് പറയുന്നത്. ബോംബ് ആക്രമണം സംഘർഷമായാൽ തിരിച്ചടിക്കാൻ വടിവാളും ഇവർ കയ്യിൽ കരുതി. ഏച്ചൂരിൽ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്നും പൊലീസ് പറയുന്നു.  അതേ സമയം, സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. സനാദിന് വാൾ നൽകിയത് അരുണാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടടയിലെ കല്യാണ വീട്ടിൽ നാടിനെ നടുക്കിയ ബോംബ് സ്ഫോടനം ഉണ്ടായത്. സംഭവ ദിവസം കല്യാണവീട്ടിലേക്ക് പ്രതികൾ എത്തിയത് കൃത്യമായ തയ്യാറെടുപ്പുകളോടെയാണ്. പന്ത്രണ്ടാം തീയതി കല്യാണവീട്ടിൽ ത‍ർക്കമുണ്ടായതിന് പിന്നാലെ ഏച്ചൂർ സംഘത്തിൽപ്പെട്ടവർ പടക്ക കടയിലെത്തുകയും ബോംബ് നിർമിക്കാനുള്ള സ്ഫോടന വസ്തുക്കൾ വാങ്ങുകയും ചെയ്തു. സ്ഫോടക വസ്തുക്കളുമായി പ്രതികൾ മിഥുന്‍റെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെത്തി ബോംബ് നിർമ്മിച്ചു. തുടർന്ന് ഒരു ബോംബ് പൊട്ടിച്ച് ട്രയൽ നടത്തുകയും ചെയ്തു.  പിറ്റേ ദിവസം പ്രതികളായ  മിഥുനും അക്ഷയും ഗോകുലും കൊല്ലപ്പെട്ട ജിഷ്ണുവും ഷമിൽ രാജിന്‍റെ കല്യാണത്തിന് പങ്കെടുത്തു. പിന്നെ എല്ലാം നടന്നത് ആഘോഷമായി വധുവിനെയും വരനെയും വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്.

ബോംബിന് പുറമെ സംഭവ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി വടിവാൾ വീശാനും പ്രതികൾ കണക്കുകൂട്ടി. തുടർന്ന് മിഥുൻ സുഹൃത്തായ സനാദിനെ വടിവാളുമായി വിളിച്ച് വരുത്തി.  ഉച്ചയ്ക്ക് 2.20 ഓടെ ഏച്ചൂർ സംഘവും തോട്ടട സംഘവും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായി. ഇതിൽ പ്രതികളിലൊരാളായ മിഥുന് അടിയേറ്റു. പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതും അത് അബദ്ധത്തിൽ സുഹൃത്തായ ജിഷ്ണുവിന്‍റെ തലയിൽ വീണ് പൊട്ടിത്തെറിച്ചതും.

കൊലപാതകത്തിൽ ആകെ നാല് പേർ ആണ് അറസ്റ്റിൽ ആയത്. മിഥുൻ, ഗോകുൽ, സനാദ്, അക്ഷയ് എന്നിവർ. ഇതിൽ മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചത്. രാത്രി പടക്കം വാങ്ങിയാണ് ബോംബ് നിർമിച്ചത്. മിഥുന്റെ വീട്ടിന്റെ പരിസരത്ത് വച്ചാണ് ബോംബ് ഉണ്ടാക്കിയത്. ആകെ 3 ബോംബുകൾ ഉണ്ടാക്കി. തലേ ദിവസവും ബോംബ് പരീക്ഷണം നടത്തി. സംഭവ സ്ഥലത്ത് ആദ്യം ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ്  കസ്റ്റഡിലാണ്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ബോംബ്  എത്തിച്ചതും ഈ വാഹനത്തിലാണ്.