'ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണം'; അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

'ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണം'; അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണറെ (Arif Mohammad Khan)  അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ (CPI) മുഖപത്രം ജനയുഗം. ഗവര്‍ണര്‍ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം. ഇന്നലെ ഗവര്‍ണര്‍  പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ ആവശ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.  നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവ‌ർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം  തൻെറ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണർ തുറന്നിടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവർണർ പറഞ്ഞു.

പേഴ്സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.

അതേസമയം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം. സില്‍വര്‍ലൈനുമായി മുന്നോട്ട്പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ തര്‍ക്കം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.