ഓപറേഷൻ ഗംഗ തുടരുന്നു: വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി

ഓപറേഷൻ ഗംഗ തുടരുന്നു: വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി

ദില്ലി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ ദില്ലിയിൽ തിരിച്ചെത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദില്ലിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാർ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കർക്കിവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുള്ള പദ്ധതി ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൾഡോവയുടെ അതിർത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റർ വഴി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിർത്തി കടക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുക്രൈനിൽ കൊല്ലപ്പെട്ട നവീനിൻറെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 

അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടിയിരിക്കുകയാണ് യുക്രൈൻ. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുഭാഗത്ത് യുക്രൈൻ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവർത്തിച്ച് നൽകുകയാണ് റഷ്യ. മരിയോപോളിൽ ഉള്ളവർ നാളെയോടെ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാൻ രണ്ട് പാതകൾ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പിൽ പറയുന്നു.