യുക്രൈനിയൻ അഭയാർത്ഥി വിഷയത്തിൽ പൊട്ടിച്ചിരിച്ച് കമലാ ഹാരിസ്, ഇത് തമാശയല്ലെന്ന് ഓ‍ർമ്മിപ്പിച്ച് വിമ‍ർശകർ

യുക്രൈനിയൻ അഭയാർത്ഥി വിഷയത്തിൽ പൊട്ടിച്ചിരിച്ച് കമലാ ഹാരിസ്, ഇത് തമാശയല്ലെന്ന് ഓ‍ർമ്മിപ്പിച്ച് വിമ‍ർശകർ

ന്യൂയോർക്ക്: യുക്രൈനിയൻ അഭയാർത്ഥികളെ (Ukrainian Refugees) കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിച്ചിരിച്ചതിന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) വിമർശനം. വ്യാഴാഴ്ച വാഴ്‌സയിൽ പോളിഷ് പ്രസിഡന്റ് ആൻഡ്രെ ദുദയുമായി (Poland's President Andrzej Duda) നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാധ്യമപ്രവ‍ർത്തകയുടെ അഭയാ‍ർത്ഥികളെ കുറിച്ചുള്ള ചോദ്യത്തിന് കമലാ ഹാരിസ് പൊട്ടിച്ചിരിച്ചത്.

"കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടാൽ, യുക്രൈനിയൻ അഭയാർത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ?" എന്നതായിരുന്നു കമലാ ഹാരിസിനോട് മാധ്യമപ്രവർത്തകയുടെ ചോദ്യം. ഉത്തരം പറയുന്നതിന് മുമ്പ്, ഹാരിസ് ആദ്യം പ്രതികരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ പോളിഷ് പ്രസിഡന്റിനെ നോക്കി. എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്. 

യുകൈനിയൻ അഭയാർത്ഥികൾക്കായുള്ള കോൺസുലാർ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാൻ പോളണ്ട് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ദുദ പ്രതികരിക്കാൻ ആരംഭിച്ചത്. യുക്രൈനിയൻ അഭയാർഥികളുടെ കുത്തൊഴുക്ക് മൂലം പോളണ്ടിന്മേലുള്ള ഭാരം ഇരു നേതാക്കളും ചർച്ച ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു, എന്നാൽ യുഎസ് ഒരു നിശ്ചിത എണ്ണം അഭയാർഥികളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവ‍ർ ഉത്തരം നൽകിയില്ല. 

എന്നാൽ മാധ്യമപ്രവ‍ർത്തകയുടെ ചോദ്യം ചിരിച്ച് തള്ളേണ്ട കാര്യമല്ലെന്ന വിമ‍ശനമാണ് കമലാ ഹാരിസിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. “80 വർഷമായി നമ്മൾ കണ്ടിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ വേദിയിലെ ചിരി അടക്കിനിർത്തണം” എന്നാണ് ഒരു ട്വിറ്റ‍ർ ഉപയോക്താവ് പ്രതികരിച്ചത്. അനുചിതമായ സന്ദ‍ർഭങ്ങളിൽ ഹാരിസ് ചിരിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കമലാ ഹാരിസ് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. 

ഫെബ്രുവരി 24-ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 1.43 ദശലക്ഷം യുക്രൈനികൾ പോളണ്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അതേ സമയം, 291,081-ലധികം യുക്രൈനികൾ റൊമാനിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മൊത്തത്തിൽ, മാർച്ച് 10 വരെ 2.3 ദശലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, അഞ്ച് ദശലക്ഷം ആളുകൾക്ക് പലായനം ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി മാറും.