പീസോചിനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എംബസി ഇടപെടല്‍; ബസ് അയച്ചു

പീസോചിനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എംബസി ഇടപെടല്‍; ബസ് അയച്ചു

കീവ്: യുക്രൈനിലെ (Ukraine) കാര്‍കീവ് മേഖലയിലെ പീസോചിനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ (Indian Embassy) ഇടപെടല്‍. കുടുങ്ങിക്കിടക്കുന്ന 298 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് എംബസി അറിയിച്ചു.  ഇതിനായി പീസോചിനിലേക്ക്  ബസ് പുറപ്പെട്ടതായും യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് ബസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈകുന്നേരത്തോടെ കൂടുതല്‍ ബസുകള്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അറിയിച്ചു. രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. പിസോച്ചിനിൽ ആയിരത്തോളം പേരും കാര്‍കീവില്‍ മുന്നൂറും സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയത്തിന്‍റെ അറിയിപ്പ്. അതേസമയം രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈൻ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം എംബസിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് അറിയിച്ച് സുമി സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കാല്‍നടയായി അതിര്‍ത്തിയിലേക്ക് നീങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാർത്ഥികൾക്കായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.