ഒരു മെഡല്‍ കൂടി ഉറപ്പിച്ചു; വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍‍ സെമിയില്‍

ഒരു മെഡല്‍ കൂടി ഉറപ്പിച്ചു; വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍‍ സെമിയില്‍

ടോക്യോ: മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതകളുടെ ബോക്സിങ്ങില്‍ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിയിലേക്ക് പ്രവേശിച്ച്‌ ഒരു മെഡല്‍ കൂടി ഉറപ്പിച്ചിരിക്കുന്നത്. അസം സ്വദേശിയാണ് അവര്‍.

ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (41) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്. നാലാം സീഡും മുന്‍ ലോക ചാമ്ബ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്.

ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടില്‍ ആധിപത്യം പുലര്‍ത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പാക്കുകയായിരുന്നു. 2018, 2019 ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ ജേതാവാണ് ലവ്ലിന.

അതേസമയം ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ദേശീയ റെക്കോര്‍ഡ് തിരുത്തിയെങ്കിലും ഏഴാമതായാണ് ഫിനിഷ് ചെയ്തത്. 8:18.12 മിനിറ്റില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോര്‍ഡാണ് മറികടന്നത്.

അമ്ബെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപികാ കുമാരി ക്വാര്‍ട്ടറിലെത്തിയത് പ്രതീക്ഷയാണ്. റഷ്യന്‍ താരത്തെ തോല്‍പിച്ചാണ് മുന്നേറ്റം. ക്വാര്‍ട്ടറില്‍ കരുത്തയായ എതിരാളിയെയാണ് ദീപികയ്ക്ക് നേരിടേണ്ടത്. തെക്കന്‍ കൊറിയന്‍ താരമായ ആന്‍ സാനിനെയാണ് ദീപിക നേരിടുക.