ഇന്ന് ലോക വനിതാ ദിനം, യുക്രൈൻ അമ്മമാർ മുതൽ അതിജീവിത വരെ, ഈ ദിവസം പോരാട്ടത്തിന്റേത്

ഇന്ന് ലോക വനിതാ ദിനം, യുക്രൈൻ അമ്മമാർ മുതൽ അതിജീവിത വരെ, ഈ ദിവസം പോരാട്ടത്തിന്റേത്

ഇന്ന് അന്താരാഷ്ട്ര വനിതാദിനം  (International Women's Day). 'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ (Ukraine) അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ ആയിരക്കണക്കിന് അമ്മമാരുണ്ട്, നാടിനായി പോരാടാൻ പോയ ഭർത്താവും അച്ഛനും ആൺമക്കളുമെല്ലാം തിരിച്ചുവരുന്നതും കാത്തിരിക്കുന്നവർ.

നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തെയും സംഭാവനകളെയും ആദരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്പോൾ കൂടി വരുന്ന ലൈംഗീകാതിക്രമങ്ങളും, ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതീജീവിത വരെ ഉറക്കെയുറക്കെ പറയുന്നുണ്ട്, ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസ്സിനെ തളർത്തരുതെന്ന്, ഉയരെ ഉയരെ ഒറ്റയ്ക്ക് പറക്കാനും പെണ്ണുങ്ങൾക്ക് ഉൾക്കരുത്ത് ഉണ്ടാകണമെന്ന്.

1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതൽ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാൻ, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നിൽക്കുന്നൊരു സമൂഹം പടുത്തുയർത്താം എന്നതാകട്ടെ വനിതാദിനം ആശംസിക്കുന്നവരുടെ ആത്മാർത്ഥമായ ഇടപെടൽ.