പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് പിങ്ക് പോലീസിനോട് ഹൈക്കോടതി.

പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് പിങ്ക് പോലീസിനോട് ഹൈക്കോടതി.

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശം. സർക്കാർ ഉചിതമായ തീരുമാനം ഇക്കാര്യത്തിൽ എടുക്കണമെന്നും കോടതി പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. സംഭവത്തിൽ പെൺകുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.

സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. എത്ര രൂപ നഷ്ടപരിഹാരം നൽകാനാകുമെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. എന്നാൽ സർക്കാരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ മറുപടി പറയാനാവുകയുള്ളൂവെന്ന് അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു.

പെൺകുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ഹർജിക്കാരിയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. എന്നാൽ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് അവർ കോടതിയെ അറിയിച്ചത്.