വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി.

വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി.

തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശിതരൂർ എം.പി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയിൽ കൂടുതൽ വികസനം വരാൻ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.