ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി മോട്ടര്‍ വാഹനവകുപ്പ്.

ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി മോട്ടര്‍ വാഹനവകുപ്പ്.

തിരുവനന്തപുരം∙ ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി മോട്ടര്‍ വാഹനവകുപ്പ്. റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി, പ്രവര്‍ത്തനം കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിന്റെ കീഴിലാക്കാനാണ് തീരുമാനം. യാത്രാ നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ഡ്രൈവര്‍മാര്‍ക്ക് യോഗ്യത നിര്‍ണയിക്കാനും ആലോചനയുണ്ട്. അപകടങ്ങളും ജീവനക്കാര്‍ക്കെതിരായ കേസുകളും വര്‍ധിച്ചതോടെയാണ് പുതിയ ചട്ടം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ആംബുലന്‍സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് എതിരായ പരാതിയും കേസും വർധിക്കാൻ കാരണം പ്രത്യേക നിയന്ത്രണമില്ലാത്തതും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്ന് കൂടുന്നതുമാണെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളെയും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിന് കീഴിലാക്കും. റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി പ്രത്യേക നമ്പറും നല്‍കും. റജിസ്റ്റര്‍ ചെയ്യുന്ന ആംബുലന്‍സുകളുടെ യാത്ര പ്രത്യേക ആപ്ലിക്കേഷന്‍ വഴി നിരീക്ഷിക്ക‌ും. ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ക്ക് ഏത് നിമിഷവും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. അതിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ ഒരുക്കും. ആംബുലന്‍സുകളിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ നാലായി തിരിച്ച് കളര്‍കോഡ് കൊണ്ടുവരും. ഇതോടെ വിവിധ സംഘടനകളുടെ പേരും ലോഗോയുമെല്ലാം വച്ചുള്ള യാത്രയ്ക്ക് വിലക്ക് വീഴും. വേഗം മണിക്കൂറില്‍ 80 മുതല്‍ 130 കിലോമീറ്റര്‍ വരെയെന്നായി നിയന്ത്രിക്കാനും ആലോചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തോന്നുംപടി നിരക്ക് ഈടാക്കുന്നതിനും കുരുക്ക് വീഴും. നിരക്ക് പഠിക്കാനായി പ്രത്യേക സമിതിയെ നിശ്ചയിച്ച് ഏകീകരിക്കും. ഡ്രൈവര്‍മാരെയും ജീവനക്കാരെയും നിയന്ത്രിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പാടാക്കും. ഒപ്പം മോട്ടര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിലെ പ്രത്യേക പരിശീലന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. മോട്ടര്‍ വാഹനവകുപ്പും ആരോഗ്യവിദഗ്ധരും