വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ, സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ, സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: കായംകുളം (Kayamkulam)  നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ (U Prathibha) . വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല.  കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് ഇട്ടതിനു പിന്നാലെ എംഎൽഎയുടെ ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുമുണ്ട്. 

വിവാദമായ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന്  ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസ്സര്‍ പറഞ്ഞു. പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎൽഎക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും  എംഎൽഎ ഉന്നയിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ജില്ലാ സമ്മേളനത്തിന് പിന്നാലെ ഉയർന്ന ആരോപണം അച്ചടക്ക ലംഘനമെന്നും വിലയിരുത്തൽ ഉണ്ട്. എംഎൽഎയുടെ പോസ്റ്റ് സംഘടന വിരുദ്ധമെന്ന ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു.യു പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂർണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിർ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.

വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.   തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും  ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു....എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..

ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്..ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല..അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല...ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്.. കേരള നിയമസഭയിൽ കായംകുളത്തെ ആണ്  അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്.. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ  പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..