കുറ്റികൾ പിഴുതെറിയും', സിൽവർ ലൈനിൽ പ്രതിഷേധം കടുക്കും; തീരുമാനിക്കാൻ രാവിലെ യുഡിഎഫ് യോഗം

കുറ്റികൾ പിഴുതെറിയും', സിൽവർ ലൈനിൽ പ്രതിഷേധം കടുക്കും; തീരുമാനിക്കാൻ രാവിലെ യുഡിഎഫ് യോഗം

തിരുവനന്തപുരം: സിൽവർ ലൈനിൽ  (Silver Line) തുടർ സമരപരിപാടികൾ തീരുമാനിക്കാൻ യുഡഎഫ് യോഗം ഇന്ന് രാവിലെ ചേരും. കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് രാവിലെ 11 മണിക്ക് നടക്കുക. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. സിൽവർ ലൈനായുള്ള സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചത്.

വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിന്‍റെയും നിലപാട്. സിൽവർ ലൈനിൽ ഭൂമി നഷ്ടപ്പെടുന്നവരെ ചേർത്ത് താഴേത്തട്ടിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനമുണ്ട്. ഇതിന്റെ തുടർചർച്ചകൾ ഇന്നുണ്ടാകും. മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കുറ്റികൾ പിഴുതെറിയുമെന്ന് സുധാകരൻ

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞുവച്ചത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ വെല്ലുവിളി നടത്തി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി.

കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി. ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി.

വെറും സ്വപ്നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികൾ പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയുമെന്നാണ് ആഹ്വാനം. കാലഹരണപ്പെട്ട ടെക്നോളജിയാണ് സിൽവർ ലൈൻ, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിർക്കുന്നു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്‍റെ ചോദ്യം. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും സുധാകരൻ പറഞ്ഞ് വച്ചു.