കിരണിന് ഇനി പെന്‍ഷന്‍ പോലും കിട്ടില്ല, സര്‍വീസില്‍ നിന്നും പുറത്താക്കി: വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കുടുംബം

കിരണിന് ഇനി പെന്‍ഷന്‍ പോലും കിട്ടില്ല, സര്‍വീസില്‍ നിന്നും പുറത്താക്കി: വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കുടുംബം

കൊല്ലം: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടിയില്‍ പ്രതികരണവുമായി വിസ്മയയുടെ കുടുംബം. വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കുടുംബം വ്യക്തമാക്കി. നടപടിയില്‍ വിസ്മയയുടെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.

സര്‍ക്കാരിന്റേത് ചരിത്രപരമായ തീരുമാനമാണെന്നും സഹോദരിക്ക് നീതി കിട്ടുന്നതിന്റെ ആദ്യ പടിയാണിതെന്നും വിസ്മയയുടെ സഹോദരന്‍ വിജിത്ത് വ്യക്തമാക്കി. പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.

വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ലെന്നും പെന്‍ഷന്‍ ലഭിക്കാന്‍ പോലും സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാര്‍ അറസ്റ്റിലായതിന് ശേഷം സസ്പെന്‍ഷനിലായിരുന്നു.

കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് കിരണ്‍ കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡന കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു