കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്: നിബന്ധന മാറ്റില്ലെന്ന് മന്ത്രി, കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാരെന്ന് പ്രതിപക്ഷം

കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്: നിബന്ധന മാറ്റില്ലെന്ന് മന്ത്രി, കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാരെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടാം തരംഗത്തില്‍ വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുള്ളതുകൊണ്ടാണ് നിബന്ധന കര്‍ശനമാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്ബോള്‍ തടയാനുള്ള ബാദ്ധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാര്‍ ‌ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ അമ്ബത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കതില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ ടി പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശന്‍ ചോദിച്ചു. പ്രമുഖ വ്യക്തികള്‍ വരെ നിയന്ത്രണത്തെ വിമര്‍ശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിബന്ധനകള്‍ക്കെതിരെ വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.