വിദ്യാർത്ഥിയുടെ മരണത്തിലെ ആരോപണവിധേയനെ പരീക്ഷ കണ്‍ട്രോളറാക്കാന്‍ ശ്രമം; നീക്കവുമായി കാലിക്കറ്റ് സർവ്വകലാശാല

വിദ്യാർത്ഥിയുടെ മരണത്തിലെ ആരോപണവിധേയനെ പരീക്ഷ കണ്‍ട്രോളറാക്കാന്‍ ശ്രമം; നീക്കവുമായി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ കൺട്രോളറാക്കാൻ കാലിക്കറ്റ് സർവ്വകലാശാല (Calicut University) നീക്കം. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ (Malabar Christian College) മുന്‍ പ്രിന്‍സിപ്പല്‍ ഗോഡ്‍വിന്‍ സാമ്രാജിന് വേണ്ടിയാണ് നീക്കം. പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിലെ ആരോപണ വിധേയനായ അധ്യാപകനാണ് ഗോഡ്‍വിന്‍ സാമ്രാജ്. 

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ അധ്യാപകനെതിരെ അന്ന് നടപടിയെടുക്കാതെ നീക്കികൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്‍വിന്‍ സാമ്രാജിനെ പരീക്ഷാ കണ്‍ട്രോളറാക്കാന്‍ നീക്കം നടക്കുന്നത്. ഇടത് അധ്യാപക യൂണിയൻ നേതാവാണ് ഗോഡ്‍വിന്‍. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ അധ്യാപകന് എതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഗോഡ്‍വിന്‍ സാമ്രാജിനെ പരീക്ഷാ കൺട്രോളറാക്കാൻ തീരുമാനമെടുക്കാനുള്ള സിൻഡിക്കേറ്റ് യോഗം തുടങ്ങി.