കണ്ണൂർ സർവകലാശാല വിസി നിയമനം ചോദ്യംചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ;​ഗവർണറുടെ നിലപാട് നിർണായകം

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (kannur university vc)പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (high court division bench)ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി നേരത്തെ ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു.വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുളള ശീതസമരം അവസാനിച്ചതോടെ കോടതിയിൽ ഗവർണറുടെ നീക്കം നിർണായകമാകും. വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സേർച്ച് കമ്മറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ കണ്ടെത്തൽ

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെ മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല.