ലോകയുക്ത ഭേദ​ഗതി: കാനം രാജേന്ദ്രൻ ഉടൻ സി പി എമ്മുമായി ചർച്ച നടത്തും

തിരുവനന്തപുരം: ലോകയുക്ത ഓർഡിനൻസ് (Lokayuktha Act) സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ (Kanam Rjendran)ഉടൻ സി പി എം സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതിൽ ഉള്ള എതിർപ്പ് കാനം കോടിയേരിയെ അറിയിക്കും. അടുത്ത മാസം നിയമ സഭ ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനേൻസ് ഇറക്കിയതിനെ കാനം രണ്ട് തവണ പരസ്യമായി വിമർശിച്ചിരുന്നു. 

ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ്  ഭരണഘടനയെ മറികടക്കുമെന്ന എ ജി യുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നാണ് സി പി എം വിശദീകരണം.അതിനിടെ നിയമത്തിൽ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പാർട്ടി മന്ത്രിമാർ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്.

ഇതിനിടെ ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണ്ണറെ കണ്ടിരുന്നു. നിയമസഭ പാസ്സാക്കിയ നിയമത്തിൽ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.