പുടിനുള്ളത് കണക്കില്ലാത്ത സ്വത്ത്, എവിടെയൊക്കെയെന്ന് ആര്‍ക്കുമറിയില്ല!

പുടിനുള്ളത് കണക്കില്ലാത്ത സ്വത്ത്, എവിടെയൊക്കെയെന്ന് ആര്‍ക്കുമറിയില്ല!

യുക്രൈനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുകയാണ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. എന്നാല്‍ നേരിട്ടുള്ള സൈനിക നീക്കമോ യുക്രൈന് സൈനിക സഹായമോ ഇരു വിഭാഗവും നല്‍കുന്നില്ല. മറിച്ച് പുടിന്റെ ആസ്തികള്‍ മരവിപ്പിച്ചും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയും മുന്നോട്ട് പോവുകയാണ് യുക്രൈന്‍ അനുകൂല രാഷ്ട്രങ്ങള്‍. ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് പുടിനെങ്കിലും ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. അതീവ രഹസ്യമായാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കടലാസ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്, ബിനാമി ഇടപാടുകള്‍ അങ്ങിനെ പോകുന്നു പുടിന്റെ ആസ്തികള്‍.

മുന്‍പ് റഷ്യയില്‍ നിക്ഷേപം നടത്തിയ അമേരിക്കക്കാരനായ ബില്‍ ബൗഡര്‍, പിന്നീട് പുടിന്റെ കടുത്ത വിമര്‍ശകനായി മാറിയിരുന്നു. ഇദ്ദേഹം 2017 ല്‍ യുഎസ് സെനറ്റില്‍ പറഞ്ഞത് പുടിന് 200 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ്. ലോകത്ത് ഏറ്റവും അതിസമ്പന്നനായ ഇലോണ്‍ മസ്‌കിന് പോലും ഇതിന്റെ പകുതി മാത്രമാണ് ആസ്തി. അതും 2022 ലെ കണക്കുകള്‍ പ്രകാരം.

എന്നാല്‍ പുടിന്റെ പേരില്‍ എന്തൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2012 ല്‍ റഷ്യന്‍ ഉപദേശകനായിരുന്ന സ്റ്റനിസ്ലാവ് ബെല്‍കോവ്‌സ്‌കി പറഞ്ഞത് പുടിന് 70 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ്. റഷ്യന്‍ കമ്പനികളില്‍ പുടിന്റേതെന്ന് പറയപ്പെടുന്ന നിക്ഷേപങ്ങള്‍ മാത്രം കണക്കാക്കിയായിരുന്നു ഇത്. 

എന്നാല്‍ പുടിന്റെ വാര്‍ഷിക വരുമാനം 1.40 ലക്ഷം ഡോളര്‍ ആണെന്ന് റഷ്യയുടെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 800 ചതുരശ്ര അടി വലിപ്പമുള്ള ഒരു വീട് സെന്റ് പീറ്റേര്‍സ്‌ബെര്‍ഗില്‍ അദ്ദേഹത്തിനുണ്ടെന്നും സോവിയറ്റ് കാലത്തെ രണ്ട് കാറുകളും ഒരു ഓഫ് റോഡ് ട്രക്കും കാര്‍ ട്രെയ്‌ലറും ഇദ്ദേഹത്തിനുണ്ടെന്നുമാണ് ക്രെംലിന്‍ ഔദ്യോഗിക രേഖകള്‍ പറയുന്നത്.

പുടിന്റെ യഥാര്‍ത്ഥ സമ്പത്തിനെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇപ്പോഴും ലോകരാഷ്ട്രങ്ങളുടെ പക്കലില്ല. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ പരിധിയിലെ പുടിന്റെ ആസ്തികള്‍ മരവിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എവിടെയൊക്കെയാണ്, എന്തൊക്കെയാണ് എന്നൊന്നും കൃത്യമായ കണക്കുകള്‍ ഇരുവിഭാഗത്തിന്റെയും പക്കലില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയില്‍ തടവില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ വെളിപ്പെടുത്തല്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്. പുടിന്റെ സുഹൃത്തുക്കളും ഇവിടെ നിക്ഷേപം നടത്തിയിരിക്കുന്നത് പുടിന് വേണ്ടിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. റഷ്യയുടെ 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയാവശ്യപ്പെട്ട് നവാല്‍നി വൈറ്റ് ഹൗസിലേക്ക് കത്തയച്ചിരുന്നു.

പുടിന്റെ ആസ്തികള്‍ തിരിച്ചറിയാന്‍ നവാല്‍നി ഒരിക്കല്‍ ശ്രമിച്ചിരുന്നു. ജനുവരിയില്‍ ഇദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ റഷ്യയിലെ ബ്ലാക് സീക്ക് അടുത്തുള്ള 1.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കൊട്ടാരം പുടിന്റേതാണെന്ന് ആരോപിക്കുന്നു. തന്റെ വ്യക്തിഗത ആസ്തികള്‍ മരവിപ്പിക്കുന്നത് പുടിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. അദ്ദേഹം ഇപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കയിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന 125 ദശലക്ഷം ഡോളര്‍ മൂല്യമുള്ള യാനം ബാല്‍റ്റിക് കടലില്‍ ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പെടുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. 49 അടി നീളമുള്ള, ആവശ്യമെങ്കില്‍ ഡാന്‍സ് ഫ്‌ലോറാക്കി മാറ്റാന്‍ കഴിയുന്ന നീന്തല്‍ക്കുളമാണ് ഈ യാനത്തിന്റെ സവിശേഷത.