'അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ', വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്

'അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ', വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വാളുമായി പ്രകടനം നടത്തിയ കേസിൽ വിവരങ്ങൾ ഹാജരാക്കാൻ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ്.  വാളുമായി പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനാണ് പൊലീസ് നടപടി. എന്നാൽ വാളല്ല, മരംകൊണ്ടുള്ള മാതൃകയാണെന്നാണ് സംഘാടകരുടെ വാദം. ഇത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അതേസമയം പ്രകടനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.

വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ പഠന ശിബിരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ആര്യങ്കോട് വാളുമായി പദ സഞ്ചലനം സംഘടിപ്പിച്ചതിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിവിധ ജില്ലകളിൽ നിന്നായി 190 പേരാണ് പങ്കെടുത്തത്. 

പദസഞ്ചലനത്തിൽ മുൻ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്. ശിബിരത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കണം,  ആരാണ് വാളു നൽകിയതെന്നും അറിയണം. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവരുടെ വിവരം നൽകാനാണ് വി. എച്ച്. പി. ഗ്രാമകാര്യാലയത്തിന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. 
പെൺകുട്ടികൾ ഉപയോഗിച്ചത് ആയുധമല്ലെന്നും തടികൊണ്ടുണ്ടാക്കിയ വാളിന്‍റെ മാതൃക മാത്രമാണ് പ്രകടനത്തിന് ഉപയോഗിച്ചതെന്നുമാണ് ഭാവാഹികളുടെ വിശദീകരണം. പൊലീസ് തൽക്കാലം ഇത് വിശ്വസിക്കാൻ തയ്യാറല്ല. മൊഴിയെടുത്ത ശേഷം ആയുധങ്ങൾ കണ്ടെത്താനും ശാസ്ത്രീയ പരിശോധന നടത്താനുമാണ് തീരുമാനം.

പൊലീസ് നടപടിയെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വയരക്ഷയ്ക്കാവാം പെൺകുട്ടികൾ വാളേന്തിയതെന്നും, പൊലീസടക്കം ആരും അവരുടെ സുരക്ഷയ്ക്ക് ഇല്ലല്ലോ എന്നുമുള്ള ന്യായീകരണമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഉയർത്തുന്നത്. 

സംസ്ഥാനത്ത് നാലു സ്ഥലങ്ങളിൽ പഠനശിബിരത്തിന്‍റെ ഭാഗമായി സമാനമായ രീതിയിൽ പദസഞ്ചലനം നടത്തിയിട്ടുണ്ടെന്ന് വി. എച്ച്. പി. സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജശേഖരൻ ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. പ്രകോപനമായ ഒരു മുദ്രാവാക്യവുമുണ്ടായിരുന്നില്ല, പ്രതീകാത്മകമായാണ് വാളേന്തിയത് എന്നും വി ആ‌ർ രാജശേഖരൻ പറയുന്നു. പൊലീസ് അനുമതിയോടും അകമ്പടിയോടും സംഘടിപ്പിച്ച പദസഞ്ചലനത്തിനെതിരെ എടുത്ത കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് വി. എച്ച്. പിയുടെ ആരോപണം.