'മകളാണ് എന്നൊക്കെ പറയും, പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്'; വിഡി സതീശനെതിരെ പിസി ജോര്‍ജ്

'മകളാണ് എന്നൊക്കെ പറയും, പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്'; വിഡി സതീശനെതിരെ പിസി ജോര്‍ജ്

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്. സതീശനെ കുറിച്ച് ഒന്നും പറയാൻ ഇല്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശൻ  പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത്  നല്ലതാണ് എന്ന് പി സി ജോർജ്  പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.  വിദ്വേഷ പ്രസംഗ കേസിലെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴാണ് പിസി ജോര്‍ജിന്‍റെ പ്രതികരണം. 

നീതി നിഷേധിക്കപ്പെട്ടതിന്‍റെ പേരില്‍ കോടതിയെ സമീപിച്ച അതിജീവിതയെ സി.പി.എം നേതാക്കള്‍ വളഞ്ഞാക്രമിച്ചു.  അതിജീവിത മകളാണ്,  യു.ഡി.എഫ് കണ്ണിലെണ്ണയൊഴിച്ച് മകള്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.  കോടതിയുടെ കൃത്യമായ ഇടപെടലുണ്ടായത് കൊണ്ടാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റുണ്ടായതെന്നും ജോര്‍ജിനെ പൂക്കളിട്ട് സ്വീകരിക്കാന്‍ സംഘപരിവാറിന് പൊലീസ് സഹായം നല്‍കിയെന്നും സതീശന്‍ വിമര്‍ശിച്ചിരുന്നു.

നാളെ തൃക്കാക്കരയിലെത്തുന്ന പിസി ജോര്‍ജ് തനിക്ക് പറയാനുള്ളത് പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും പ്രസ്താവനകള്‍ക്ക് നാളെ മറുപടി പറയുമെന്നാണ് ജോര്‍ജ് പറയുന്നത്. 'തനിക്ക് പറയാൻ  ഉള്ളത്  പറയും,  നിയമം  ലംഘിക്കില്ല. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്.  മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകും- പി സി ജോർജ് പ്രതികരിച്ചു. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ  പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതിൽ  തെറ്റില്ല. ഒരു മതത്തെയും  വിമർശിക്കാൻ  താനില്ലെന്നും പി സി ജോർജ് പറഞ്ഞു.