ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍; 'കുറുവ' പേടിയില്‍ കോട്ടയം

ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍; 'കുറുവ' പേടിയില്‍ കോട്ടയം

കോട്ടയം: ഏറ്റുമാനൂര്‍ അതിരമ്പുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയതിന് തുടര്‍ന്ന് പൊലീസ്(Police) അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവിയില പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വെച്ചാണ് പരിശോധന. അതിരമ്പുഴയില്‍ ഏഴു വീടുകളില്‍ മോഷണ ശ്രമം(Theft Attempt) ഉണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വാതിലിന്റെ ഉള്ളില്‍ നിന്നുള്ള കൊളുത്തോ പൂട്ടോ തിരിച്ചറിഞ്ഞ്, ആ ഭാഗത്തു കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് പുറത്തു നിന്നു ശക്തമായി ഇടിച്ചാണു തുറക്കുന്നതെന്നാണു സംശയം. മോഷണശ്രമം നടന്ന അതിരമ്പുഴ നീര്‍മലക്കുന്നേല്‍ മുജീബിന്റെ വീടിന്റെ ഭിത്തിയില്‍ പ്രത്യേക അടയാളം കണ്ടെത്തിയിരുന്നു. ചുണ്ണാമ്പു പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. പകല്‍ വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്നാണ് നിഗമനം. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍നിന്ന് കുറുവസംഘം അതിരമ്പുഴയില്‍ എത്തിയെന്ന വാര്‍ത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും റെസിഡന്റ് അസോസിയേഷനുകളും യുവജന കൂട്ടായ്മകളും രാത്രിയില്‍ പട്രോളിങ് നടത്തി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3:30നും ഇടയിലാണ് മോഷണശ്രമം ഉണ്ടായത്.

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്.