'മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നത്'; ഗാന്ധി കുടുംബത്തിനെതിരെ മനീഷ് തിവാരി

'മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നത്'; ഗാന്ധി കുടുംബത്തിനെതിരെ മനീഷ് തിവാരി

ദില്ലി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 (G 23) നേതാവ് മനീഷ് തിവാരി (Manish Tewari). തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺ​ഗ്രസ് (Congress) നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും മനീഷ് തിവാരി വിമർശിച്ചു. പഞ്ചാബിൽ നവജ്യോത്‌ സിംഗ് സിദ്ദു പാർട്ടിയെ തകർത്തു. സിദ്ദുവിന് പദവി നൽകിയവർ മറുപടി പറയണം. സംഘടന തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുൻപോട്ട് വച്ച ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും ചർച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്‍റെ ആവശ്യം. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്‍റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരെ അല്ലെന്നും വ്യക്തമാക്കി.ഇതിനിടെ ഗ്രൂപ്പ് 23 ല്‍ പെട്ട ചില നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച തുടങ്ങി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി രാഹുല്‍ സംസാരിച്ചു. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. ഇന്നലെ യോഗം ചേരുന്നതിന് മുന്‍പും സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ ഫോണില്‍ വിളിച്ചിരുന്നു. യോഗ തീരുമാനമറിയിച്ച ശേഷമുള്ള നേതൃത്വത്തിന്‍റെ പ്രതികരണത്തിന് കാക്കുകയാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍.  എന്നാല്‍ പുനസംഘടനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ശക്തമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് ഗ്രൂപ്പ് 23 യുടെ തീരുമാനം.