പതിയെ ജീവിതത്തിലേക്ക്, തൃക്കാക്കരയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി

പതിയെ ജീവിതത്തിലേക്ക്, തൃക്കാക്കരയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര (Thrikkakkara)സ്വദേശിയായ രണ്ടര വയസുകാരിയുടെ  ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടി ചെറിയ ചില വാക്കുകൾ സംസാരിച്ച് തുടങ്ങിയതായും സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതു കൈയുടെ ശസ്ത്രക്രിയ വിജയകരമാണ്. അടുത്ത ആഴ്ചയോടെ ആശുപത്രി വിടാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. 

എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുന്നത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറയുന്നു. 

തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് 'ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം' എന്ന് ഡോക്ടർമാർ, എന്താണത്?

കൊച്ചി: എറണാകുളം (Ernakulam) തൃക്കാക്കരയിൽ (Thrikkakkara) ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ (Two year old girl) ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. എന്നാൽ തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു ആരാണ് ഉത്തരവാദിയെന്ന് കൃത്യമായൊരു മറുപടി ഇത് വരെയും പൊലീസിനില്ല (Police). ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.

എറണാകുളം തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിയുടെ ഗുരുതര പരിക്കിന് മെഡിക്കൽ സംഘം പറഞ്ഞ കാരണമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം( BATTERED OR SHAKEN BABY SYNDROME). കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂർണ്ണമായും തള്ളിയാണ് ഡോക്ടർമാർ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നമ്മുടെ നാട്ടിൽ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ ഈ ശാരീരികാവസ്ഥ എന്താണെന്ന് പരിശോധിക്കാം. പല വിധ സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്‍റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ അതുണ്ടാക്കുന്ന ആഘാതമാണ് BATTERED OR SHAKEN BABY SYNDROME.