കായംകുളത്തും വോട്ട് ചോർച്ച'; യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാർട്ടിയിൽ അമർഷം പുകയുന്നു

കായംകുളത്തും വോട്ട് ചോർച്ച'; യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാർട്ടിയിൽ അമർഷം പുകയുന്നു

ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ (Kayamkulam Election ) വോട്ട് ചോർന്നുവെന്ന് കായംകുളം എംഎൽഎ യു. പ്രതിഭയുടെ ( U Prathibha ) വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍ യു പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. പ്രതിഭയ്ക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ പരാതികൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചന. കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ കായംകുളം ഏരിയ കമ്മിറ്റി പരാതി നൽകി.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നാണ് പ്രതിഭ ഫേസ്ബുക്കിലൂടെ വിമർശിച്ചത്. ''തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടിയെന്ന് വിശ്വസിക്കുന്നില്ല. കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ വൈകാതെ ചവറ്റുകൊട്ടയിൽ വീഴും. കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്നുമാണ് പ്രതിയുടെ വാക്കുകൾ. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.'':- പ്രതിഭ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ് ബൂക്ക് കുറിപ്പിന്റെ പൂർണ രൂപം 

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്.  ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും. 

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും  ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ  പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..