വിസ്മയ കേസില്‍ ആളൂരിന്‍റെ വാദങ്ങളെ പൊളിച്ചടുക്കി പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍

വിസ്മയ കേസില്‍ ആളൂരിന്‍റെ വാദങ്ങളെ പൊളിച്ചടുക്കി പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍

കൊല്ലം: വിസ്മയ കേസില്‍ പ്രതിയാ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ പ്രശസ്ത അഭിഭാഷകന്‍ ബി എ ആളൂരിന് അടിതെറ്റിയത് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങളില്‍. കിരണിന് ജാമ്യം ലഭിക്കാനായി ആളൂര്‍ എല്ലാ വഴികളും തേടിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായരുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കിരണിന് ജാമ്യം നിഷേധിച്ചതോടെ സമൂഹമാധ്യമങ്ങളിലും താരമായി മാറിയിരിക്കുകയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍. സ്ത്രീധന പീഡനത്തിനെതിരായ പോരാട്ടങ്ങളിലൂടെ നിയമവൃത്തങ്ങളില്‍ ശ്രദ്ധേയയാണ് കാവ്യ എസ് നായര്‍. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്മയ കേസില്‍ പ്രതിയുടെ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ആളൂരും എതിര്‍ത്തും കാവ്യയും മുഖാമുഖം വന്നത്. വിസ്മയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ പുരോഗതിക്ക് അനുസരിച്ച്‌ മറ്റു പല വകുപ്പുകളും കിരണിന്‍റെ പേരില്‍ ചേര്‍ക്കേണ്ടി വരുമെന്നും കാവ്യ എസ് നായര്‍ വാദിച്ചു. കോവിഡ് ബാധിതനായതിനാല്‍ കിരണിനെ തെളിവെടുപ്പിനായി കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കാവ്യ വാദിച്ചു. കാവ്യയുടെ ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിച്ചത്. അതേസമയം കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയായിട്ടില്ലെന്നും ബി എ ആളൂര്‍ വാദിച്ചിരുന്നു. പൊലീസ് മനപൂര്‍വ്വം കിരണിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ ആത്മഹത്യകള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടും ഇത്രയും ശുഷ്കാന്തി പൊലീസ് മറ്റൊരിടത്തും കാണിച്ചിട്ടില്ല. പൊലീസിന്‍റേത് അമിതാവേശമാണെന്നും ആളൂര്‍ വാദിച്ചു.

വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുന്‍പ് പല കേസുകളിലും ഹാജയാരിട്ടുള്ള ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ആളൂര്‍. പതിവ് തെറ്റിക്കാതെ വിസ്മയ കേസിലും കുറ്റാരോപിതനായ കിരണ്‍കുമാറിന് വേണ്ടി അദ്ദേഹം ഹാജരാകുകയായിരുന്നു. ജൂലൈ മൂന്നിനാണ് കേസില്‍ വാദം നടന്നത്. നേരത്തെ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചര്‍ച്ചയായിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.

കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു.