ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

 കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ വാക്സിന്‍ സർട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. 

96 രാജ്യങ്ങളില്‍ കാനഡ, യുഎസ്എ, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയ്ന്‍, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോണ്‍, അംഗോള, നൈജീരിയ, ബെനിന്‍, ചാഡ്, ഹംഗറി, സെര്‍ബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ,  ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, റൊമാനിയ, മോള്‍ഡോവ, അല്‍ബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റെയ്ന്‍, സ്വീഡന്‍, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്‌സിന്‍ 96 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും കോവിന്‍ പോര്‍ട്ടലില്‍ പട്ടിക കാണാനാകുമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കോവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബര്‍ 22ന് ശേഷം ക്വാറന്റീന്‍ ഇല്ലാതെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കും.