തെരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തില്‍ എത്തിച്ചു; സേലത്തും 4.5 കോടി കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുറ്റപത്രം

തെരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തില്‍ എത്തിച്ചു; സേലത്തും 4.5 കോടി കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുറ്റപത്രം

തൃശൂര്‍: ( 24.07.2021) തെരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തില്‍ എത്തിച്ചതായി കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ കൊണ്ടുവന്ന പണം കൊടകരയില്‍ മാത്രമല്ല സേലത്തും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സേലത്ത് തട്ടിയെടുത്തത് നാലരക്കോടി രൂപയാണ്. പ്രചാരണ ചെലവ് സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമിഷന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ ബിജെപി പാലിച്ചില്ലെന്ന ഗുരുതരമായ ആരോപണവും കൊടകര കേസിന്റെ കുറ്റപത്രത്തിലുണ്ട്.

2021 മാര്‍ച്ച്‌ ഒന്നിനും മാര്‍ച്ച്‌ 26നും മധ്യേയാണ് 40 കോടി രൂപ ബിജെപി കേരളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മാര്‍ച്ച്‌ അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേയായി തുക കേരളത്തിലെ ബിജെപി നേതാക്കള്‍ക്കു കൈമാറി. ഹവാല ഏജന്റുമാര്‍ വഴിയും കൊടകര കേസിലെ പരാതിക്കാരനായ ധര്‍മരാജന്‍ മുഖേനയുമാണ് ഈ പണം എത്തിച്ചത്. കൊടകര കേസിന്റെ കുറ്റപത്രത്തില്‍ പൊലീസ് ഇതു വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് കമിഷനും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയും ഇത് അന്വേഷിക്കണമെന്നാണ് പൊലീസിന്റെ റിപോര്‍ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് അവര്‍ക്കു കൈമാറും. 40 കോടിയില്‍ നാലരക്കോടി രൂപ സേലത്തും മൂന്നരക്കോടി രൂപ കൊടകരയിലും നഷ്ടപ്പെട്ടു. എന്നാല്‍ സേലത്ത് നഷ്ടപ്പെട്ടതിനു പരാതി നല്‍കിയില്ല. കൊടകരയില്‍ പരാതി നല്‍കി.

അനധികൃതമായി കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പണമാണിതെന്ന് കൊടകര കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. സേലത്തുനിന്ന് കേരളത്തിലേക്കു പണം കൊണ്ടുവരുന്നതിനിടെ നാലരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തു. കൊടകരയില്‍ അറസ്റ്റിലായ ചില പ്രതികളും ആ കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടതു പരാതിപ്പെടാത്തതിനാല്‍ കേസെടുത്തില്ല. ക്രിമിനല്‍സംഘം സേലത്തു തട്ടിയെടുത്ത കാര്‍ പിന്നീട് ഉപേക്ഷിച്ചു.

കൊങ്ങണാപുരം പൊലീസ് ഈ കാര്‍ കസ്റ്റഡിയിലെടുത്തു. കാറിന്റെ ഉടമയോടു ഹാജരാകാന്‍ പൊലീസ് പറഞ്ഞെങ്കിലും ഇതുവരെ സ്റ്റേഷനില്‍ എത്തിയില്ല. ഇനി, ഉടമ വന്നാല്‍ വിശദമായി ചോദ്യംചെയ്യുമെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു.