നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം

nipah calicut

നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12വയസുകാരന്‍റെ അമ്മക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ സാമ്ബിള്‍ പരിശോധിക്കും. കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 188 പേരാണുള്ളത്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്.

ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്നു. ലക്ഷണങ്ങളുള്ളവരുടെ സാമ്ബിള്‍ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ വൈകീട്ട് അവലോകന യോഗം ചേരും.

മരിച്ച കുട്ടിയുടെ ചാത്തമംഗലം പാഴൂരിലെ വീട് കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിച്ചിച്ചിരുന്നു. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡി. ഡയറക്ടര്‍ ഡോ. രഘുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍, പാഴൂര്‍ മേഖലകളിലാണ് സംഘം സന്ദര്‍ശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച്‌ വിവരം ശേഖരിച്ചു. പനി വരുന്നതിന് ദിവസങ്ങള്‍ മുമ്ബ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാന്‍ പഴം കഴിച്ചതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റംബൂട്ടാന്‍ സാമ്ബിളുകള്‍ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.

സംസ്ഥാനത്ത് പ്രത്യേക നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്ബറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം.