*ആശുപത്രി സന്ദർശിച്ച മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; ജീവനക്കാരിക്കെതിരേ നടപടി*

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ ആശുപത്രി സന്ദർശിച്ച മന്ത്രിയെ, ക്യാഷ് കൗണ്ടറിലെ കംപ്യൂട്ടർ കേടാണെന്നു തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെയാണ് അന്വേഷണവിധേയമായി ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നടപടി.
ജനറൽ ആശുപത്രിയിൽ മന്ത്രി തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയപ്പോൾ, വിവിധ പരിശോധനകൾക്ക് ബില്ലടയ്ക്കേണ്ട ക്യാഷ് കൗണ്ടറിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചത്. കാരണമന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കംപ്യൂട്ടർ കേടാണെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നുമാണ്. സൂപ്രണ്ടിനെയും ഇ-ഹെൽത്ത് ജീവനക്കാരെയും വിളിച്ചുവരുത്തിയപ്പോൾ കംപ്യൂട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടർ പുനഃസ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി. തുടർന്ന് വൈകീട്ടോടെ നടപടിയുമെടുത്തു.
അടഞ്ഞുകിടക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശിച്ചു. സ്‌ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവർക്ക്‌ പരിചരണം ഉറപ്പാക്കണം. സ്റ്റാഫ് നഴ്‌സുമാരായി ജോലിചെയ്തിട്ടും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു. അവർക്ക് സർട്ടിഫിക്കറ്റ് നൽകാനും നിർദേശം നൽകി.
അത്യാഹിത വിഭാഗം, ഫാർമസി, കോവിഡ് വാർഡ്, ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു.കൾ, കാത്ത് ലാബ്, അപ്പക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്റർ എന്നിവ മന്ത്രി സന്ദർശിച്ചു.
ആശുപത്രിസൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനാണ് സന്ദർശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തിരക്കൊഴിവാക്കുന്നതിന് ഒ.പി. കൗണ്ടറുകളും ചില ഒ.പി. പരിശോധനാമുറികളും രോഗികൾക്ക് സൗകര്യപ്രദമായ വിധം പുനഃക്രമീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ വി.ആർ.രാജു ഒപ്പമുണ്ടായിരുന്നു"