നഗ്നനായി എത്തി പെണ്‍കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമം, മോഷണം പതിവാകുന്നു;

നഗ്നനായി എത്തി പെണ്‍കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമം, മോഷണം പതിവാകുന്നു;

ആലപ്പുഴ : കുറുവസംഘത്തിന്റെ മാതൃകയിൽ നഗ്നനായി മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ. തകഴിപഞ്ചായത്ത് എട്ടാംവാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ സോജനാ(36)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30-ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ വീട്ടിലാണ് മോഷണത്തിനെത്തിയത്. വീട്ടിലെ പെൺകുട്ടിയുടെ മാലപറിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു.

പച്ചജങ്ഷനിലെ ഓട്ടോത്തൊഴിലാളിയായ സോജൻ, തലവടി മുരിക്കോലിമുട്ട് പാലത്തിനുസമീപം ഓട്ടോ നിർത്തിയിട്ടശേഷം അഞ്ഞൂറുമീറ്ററോളം നടന്ന് മറ്റൊരുവീടിന്റെ സമീപത്ത് മൊബൈൽ, തിരിച്ചറിയൽകാർഡ് അടങ്ങുന്ന പഴ്സ്, അടിവസ്ത്രം ഉൾപ്പെടെയുള്ളവ പൊതിഞ്ഞുവെച്ചിട്ടാണ് മോഷണത്തിനിറങ്ങിയത്. ഇരുട്ടിലൂടെ ഓടിമറഞ്ഞ സോജനെ സമീപസ്ഥലങ്ങളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. അന്വേഷണത്തിനിടെയാണ് തുണിക്കെട്ടു കിട്ടിയത്.

സ്ഥലവാസികൾ സോജന്റെ മൊബൈൽഫോണിൽനിന്നു ഭാര്യയെ വിളിച്ചു. ഫോൺ വഴിയിൽനിന്നു കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അന്വേഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടിമുതൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എടത്വാ പോലീസിന് കൈമാറി. ചൊവ്വാഴ്ചരാവിലെ പച്ച ജങ്ഷന് സമീപത്തുവെച്ച് സോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. സമാനരീതിയിൽ ആറോളം മോഷണക്കേസുകൾ സോജന്റെപേരിൽ നിലവിലുണ്ട്. എടത്വാ ഇൻസ്പെക്ടർ ആനന്ദബാബു, എസ്.ഐ. പി. ശ്രീകുമാർ, സി.പി.ഒ.മാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.