അതിവേഗപാത, കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പ‌‌ഞ്ചാബിലേക്ക്; തടയുമെന്ന് കർഷക സംഘടനക‌ൾ

അതിവേഗപാത, കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പ‌‌ഞ്ചാബിലേക്ക്; തടയുമെന്ന് കർഷക സംഘടനക‌ൾ

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരിൽ വലിയ റാലിയടക്കമുള്ള പ്രവർത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പ‍ഞ്ചാബിൽ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികൾ മോദി ഉദ്ഘാടനം നടത്തും. 42.750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ പ്രാവർത്തികമാകുക.

അതെ സമയം ഫിറോസ്പൂരിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാൻ കർഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും.സംയുക്ത കിസാൻ മോർച്ചയിലെ പ്രധാനസംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക. എന്നാൽ കർഷകരുടെ നീക്കം മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷകൂട്ടിയിട്ടുണ്ട്.അതേസമയം ഇന്നലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അഗര്‍ത്തല മഹാരാജ ബീര്‍ ബിക്രം വിമാനത്താവളത്തിലെ ( Agartala air port) പുതിയ ടെര്‍മിനല്‍ (Terminal)  കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi)  ഉദ്ഘാടനം ചെയ്തു. ത്രുപുരക്ക് ഡബിള്‍ വികസനം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ എല്ലാവരുടെയും വികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ചില സംസ്ഥാനങ്ങള്‍ പിന്നിലായിരുന്നു. അത് ശരിയായ നടപടിയല്ല. ത്രിപുരയിലെ ജനങ്ങള്‍ അവികസിതവും അഴിമതി നിറഞ്ഞതുമായ സര്‍ക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. നേരത്തെ, അഴിമതിയുടെ കാറാണ് ഇവിടെ ഓടിയിരുന്നത്. അത് വികസനത്തിന് തുരങ്കം വെച്ചു.  എന്നാല്‍ ത്രിപുര വടക്ക്-കിഴക്കിന്റെ കവാടമാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഡബിള്‍ വികസനം ഉറപ്പ് വരുത്തും''-പ്രധാനമന്ത്രി പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലിന് പുറമെ വിദ്യാ ജ്യോതി പദ്ധതിയും മുഖ്യമന്ത്രി ഗ്രാമ സമൃദ്ധി യോജനയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.