'പീഡനക്കേസുകൾ കെട്ടിച്ചമച്ചത്'; ജാമ്യാപേക്ഷയുമായി മോൻസന്‍, ഇന്ന് പരി​ഗണിക്കും

'പീഡനക്കേസുകൾ കെട്ടിച്ചമച്ചത്'; ജാമ്യാപേക്ഷയുമായി മോൻസന്‍, ഇന്ന് പരി​ഗണിക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ (Monson Mavunkal) സമർപ്പിച്ച ജാമ്യാപേക്ഷ (Bail Application) ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സം​ഗം ചെയ്തുവെന്ന കേസിലുമാണ്  ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിക്കും. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.  

തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്ന് അപേക്ഷയില്‍ മോൻസൻ പറയുന്നു. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന്‍ അപേക്ഷയില്‍ പറഞ്ഞു. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാ‌ഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ്  കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.