കെ റെയിൽ ഡിപിആർ കുരുക്കിൽ, പ്രതിരോധിക്കാൻ സിപിഎം, രാജ്യസഭയിൽ ഉയർത്തി എളമരം കരീം

കെ റെയിൽ ഡിപിആർ കുരുക്കിൽ, പ്രതിരോധിക്കാൻ സിപിഎം, രാജ്യസഭയിൽ ഉയർത്തി എളമരം കരീം

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ( K rail ) ഡിപിആറിൽ (DPR) പൂർണ്ണ വിവരം ഇല്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിനെ ചെറുക്കാൻ സിപിഎം(CPM). വിഷയം സിപിഎം പാർലമെന്റിൽ ഉയർത്തി. സിപിഎം എംപി എളമരം കരീമാണ് സിൽവർലൈൻ പദ്ധതി രാജ്യസഭയിൽ ഉന്നയിച്ചത്. കെ-റെയിൽ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നുമാണ് സിപിഎം ശൂന്യ വേളയിൽ സഭയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ കോൺഗ്രസ് എംപി കെസി വേണുഗോപാൽ എതിർത്തു. 

കേന്ദ്ര നിലപാടിനെ ഉയർത്തിക്കാട്ടി കോൺഗ്രസും ബിജെപിയും കെ റെയിലിനെതിരായ പ്രക്ഷോഭവും പ്രചാരണവും ശക്തമാക്കുന്നതിനിടെയാണ് സിപിഎം നീക്കം. പദ്ധതിക്കായി കോർപ്പറേഷൻ രൂപീകരിച്ചതല്ലാതെ ഒന്നിലും ധാരണയില്ലെന്ന സൂചനയാണ് കേന്ദ്രം നല്കുന്നതെന്നാണ് കോൺഗ്രസും ബിജെപിയും ഉയർത്തുന്നത്. എന്നാൽ അതേ സമയം, കോൺഗ്രസ്-ബിജെപി പാർട്ടികൾ സംയുക്തമായി വികസന വിരുദ്ധ നീക്കം നടത്തുകയാണെന്നതിലൂന്നിയാണ് സിപിഎം, കെ റെയിൽ വിരുദ്ധ പ്രചരണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. 

നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് അറിയിച്ചത്.

'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട്  റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. 

എന്നാൽ അനുമതി നൽകാനാവില്ലെന്ന് റെയിൽവെ അറിയിച്ചിട്ടില്ലെന്നാണ് കെ റെയിൽ പ്രതികരിച്ചത്. കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറുമെന്നും കെ റെയിൽ പറയുന്നു. അനുമതി കിട്ടില്ല എന്ന വ്യാഖ്യാനം വേണ്ടെന്നാണ് സിപിഎം നേതാക്കളും പ്രതികരിച്ചത്