ഇന്ന് ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ

ഇന്ന് ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ

തിരുവനന്തപുരം: അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നലെ പെസഹ ദിനം ആചരിച്ചു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. റോമിൽ നടന്ന പെസഹാ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിച്ചു. 

എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.സഭയിലെ സന്യസ്തരും പുരോഹിതരും സഭയോടും സമൂഹത്തോടും വിശ്വസ്തത പുലർത്തി മുന്നോട്ടുപോകണമെന്ന് മാർ ജോർജ്  ആലഞ്ചേരി പെസഹാ ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. ഏകീകൃത കുർബാന യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പോലീസ് സംരക്ഷണയിലായിരുന്നു സെന്റ്മേരിസ് ബസിലിക്കയിലെ പെസഹാ ചടങ്ങുകൾ. 

പെസഹാദിനത്തിൽ തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് പള്ളിയിൽ  കാൽകഴുകൽ ശുശ്രൂഷ നടന്നു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ  ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. കോഴിക്കോട് താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ‌ കാർമ്മികത്വം വഹിച്ചു. കോതമം​ഗലം മൗണ്ട് സീനായി മാര്‌ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ  നേതൃത്വം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ  കാൽ കഴുകൽ ശുശ്രൂഷ നടന്നു.