കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും: നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും: നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവര്‍ക്ക് ഇളവ് നല്‍കും. 

തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലം കയ്യില്‍ കരുതണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെയാണ്.