കുട്ടികളിൽ കൊവാക്സീൻ ഉപയോ​ഗിക്കാം; അടിയന്തര ഉപയോ​ഗാനുമതിയായി

കുട്ടികളിൽ കൊവാക്സീൻ ഉപയോ​ഗിക്കാം; അടിയന്തര ഉപയോ​ഗാനുമതിയായി

ദില്ലി: കുട്ടികളിൽ കൊവാക്സീൻ ഉപയോഗത്തിന് അടിയന്തര അനുമതിയായി. ആറ് മുതൽ പന്ത്രണ്ട് വയസു വരെ പ്രായമുള്ള കുട്ടികളിൽ വാക്സീൻ്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവാക്സിൻ ഉൾപ്പടെ 3 വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന്  ഡി സി ജി ഐ അനുമതി നൽകിയത്.  കോർബെവാക്സ് , സൈക്കോവ്-ഡി എന്നിവയാണ് മറ്റ് വാക്സിനുകൾ. 6 - 12 വരെ പ്രായമുള്ള കുട്ടികൾക്ക്  കൊവാക്സിനും , 5 - 12 വരെ പ്രായമുള്ള കുട്ടികൾക്ക് കൊർബെവാക്സിനും , 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സൈകോവ് - ഡി യും നൽകാനാണ് അനുമതി.

കൊവിഡ് (Covid)കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്ന് കണക്കുകൾ. ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. 

പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്. മിക്കതും പഴയ മരണങ്ങൾ പട്ടികയിൽ ചേർത്തതാണ്. മുൻദിവസങ്ങളിലേത് എന്ന വിഭാഗത്തിൽ ചേർക്കുന്നത് കണക്കാക്കിയാൽ പ്രതിദിന കൊവിഡ് മരണം പൂർണമായി ഇല്ലാതായിട്ടില്ലെന്ന് വിശകലനം ചെയ്യുന്നവർ പറയുന്നു. പഴയ മരണം പട്ടികയിൽ ചേർക്കുന്നതിനാൽ രാജ്യത്ത് തന്നെ ഒന്നാമതാണ് ഇക്കാര്യത്തിൽ കേരളം.

ദില്ലിയെ അപേക്ഷിച്ച് കേരളത്തിൽ പ്രതിദിന കേസുകളിൽ പ്രകടമായ വളർച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകൾ ഒരേ നിലയിൽ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചിൽ കേസുകൾ നേരിയ തോതിൽ ഉയരുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ പഴയ പടിയാക്കാൻ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.