സിന്തറ്റിക്ക് ലഹരിമരുന്ന് ഒഴുകുന്നു; ഒറ്റ ദിവസം കൊണ്ട് പിടികൂടിയത് നാലുകോടിയോളം രൂപയുടെ മയക്കുമരുന്ന്; മറയായി സ്ത്രീകളും

സിന്തറ്റിക്ക് ലഹരിമരുന്ന് ഒഴുകുന്നു; ഒറ്റ ദിവസം കൊണ്ട് പിടികൂടിയത് നാലുകോടിയോളം രൂപയുടെ മയക്കുമരുന്ന്; മറയായി സ്ത്രീകളും

കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. രണ്ടു കിലോ തൂക്കം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തില്‍ നിന്നാണ്. 11 കോടി രൂപയിലധികം വരുന്ന മയക്കു മരുന്ന് പിടിച്ചെടുത്തതുകൊച്ചി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍.ശങ്കറിന്റെ അന്വേഷണ മികവിലാണ്. കൃത്യമായ അന്വേഷണത്തിനൊടുവില്‍ കേവലം 84 ഗ്രാമില്‍ ഒതുങ്ങിപ്പോകേണ്ടുന്ന കേസ് രണ്ട് കിലോ തൂക്കം വരുന്ന മയക്കു മരുന്ന് പിടികൂടാനായത് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.

കസ്റ്റംസ് പ്രവിവന്റീവ് ഓഫീസര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് എന്‍.ശങ്കറും ടീമും വാഴക്കാല മേലേപ്പാടം റോഡിലുള്ള ഓയോ ഹോട്ടലില്‍ എത്തിയത്. രത്രീ 12 മണിയോടെയായിരുന്നു പരിശോധന. വിവരം കൃത്യമായതിനാല്‍ പ്രതികള്‍ തമ്ബടിച്ചിരുന്ന റൂമിലേക്ക് തന്നെയായിരുന്നു നേരിട്ട് പ്രവേശിച്ചത്. ഈ സമയം രണ്ട് യുവതികളും അഞ്ച് പുരുഷന്മാരുമാണ് അവിടെയുണ്ടായിരുന്നത്. പരിശോധനയില്‍ 84 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഐ20 കാറില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഘം നടുങ്ങിപ്പോയത്.

കടിച്ചു കീറാനുള്ള ശൗര്യത്തോടെ നില്‍ക്കുന്ന മൂന്ന് റോഡ് വീലര്‍ നായക്കള്‍. വാഹനത്തിന് അടുത്തെത്തിയപ്പോള്‍ സംഘത്തിന് നേരെ കുരച്ചു ചാടി. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രതികളോട് നായയെ വാഹനത്തില്‍ നിന്നും ഇറക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നായ്ക്കളെ വാഹനത്തിനുള്ളില്‍ തന്നെ പൂട്ടിയിട്ട് പ്രതികളുമായി മടങ്ങി.

എക്സൈസിന്റെ രഹസ്യ കേന്ദ്രത്തില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ രണ്ടു പേര്‍ ഇവരുടെ ഒപ്പം മനസ്സറിവില്ലാതെ വന്നുപെട്ടതാണെന്ന് മനസ്സിലായി. ഇടുക്കി സ്വദേശിനിയായ യുവതി സംഘത്തിലൊരാളുടെ കാമുകിയായിരുന്നു. വിവാഹ ബന്ധം വേര്‍പെട്ടു നിന്ന യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ ഒപ്പം കൂട്ടിയിരുന്നത്. നിപരാധിയാണെന്ന് മനസ്സിലാക്കിയതോടെ സംഘം ഇവരെ ഒഴിവാക്കി.

പിന്നീട് കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയും സമാന രീതിയില്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്‌ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ സംഘം ഒളിപ്പിച്ച 1.115 കിലോ എം.ഡി.എം.എ. കൂടി ഇവരുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം തന്ത്രപൂര്‍വമാണ് ഇത് കണ്ടെത്തിയത്. പ്രതികളെ പിടിച്ചപ്പോള്‍ 84 ഗ്രാം എം.ഡി.എം.എ. മാത്രമാണ് കിട്ടിയത്. ഇവര്‍ രണ്ട് കിലോ എം.ഡി.എം.എ. ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് എത്തിച്ചതായിട്ടാണ് എക്സൈസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ഇവര്‍ രണ്ട് കിലോ എം.ഡി.എം.എ. എത്തിച്ചില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

ഇതോടെ പ്രതികളെ ഒരുമിച്ചു നിര്‍ത്തിയ ശേഷം ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം മാറി നിന്നു. ഇതിനിടെ തങ്ങളുടെ കൈയിലുള്ള ബാക്കി ലഹരിമരുന്ന് മാറ്റുന്ന കാര്യം ഇവര്‍ പരസ്പരം സംസാരിച്ചു. പ്രതികളറിയാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ സമീപത്ത് ഒരു മൊബൈല്‍ ഫോണ്‍ റെക്കോഡ് മോദില്‍ വെച്ചിരുന്നു. ഇതില്‍ ഇവരുടെ സംഭാഷണം ലഭിച്ചതോടെ പ്രതികള്‍ക്ക് കള്ളംപറഞ്ഞ് നില്‍ക്കാനാവാത്ത സ്ഥിതിയായി.

താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു തന്നെയുള്ള സ്ഥലത്ത് ഒളിപ്പിച്ച എം.ഡി.എം.എ. ഇവര്‍ എക്സൈസ് സംഘത്തിന് കാട്ടിക്കൊടുത്തു. 1.115 കിലോ എം.ഡി.എം.എ. ആണ് ഇവിടെ നിന്ന് ലഭിച്ചത്. പ്രതികള്‍ കോടികളുടെ ലഹരി ഇടപാട് നടത്തിയിരുന്നതായി ഇതോടെ സ്ഥിരീകരിച്ചു. രണ്ടു കിലോയില്‍ ബാക്കി ഇവര്‍ ചെന്നൈയില്‍നിന്ന് വരുന്ന വഴി കൈമാറിയതായാണ് സൂചന. ഇതു സംബന്ധിച്ച്‌ വിശദമായി അന്വേഷിക്കും. ഇവരുടെ സാമ്ബത്തിക ഇടപാടുകളും പരിശോധിക്കും.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവരുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ എന്‍.ശങ്കര്‍ പറഞ്ഞു.

കാറില്‍ കുടുംബസമേതമെന്ന മട്ടില്‍ സഞ്ചരിച്ചായിരുന്നു സംഘം മയക്കുമരുന്നു കടത്തിയിരുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ സ്ത്രീകളോടൊപ്പം വിദേശ ഇനം നായ്ക്കളുമായിട്ടായിരുന്നു ഇവര്‍ കാറില്‍ സഞ്ചരിച്ചിരുന്നത്. ചെന്നൈയില്‍നിന്ന് എത്തിച്ചിരുന്ന മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു.

ഇന്‍സ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസര്‍ കെ.എസ്.പ്രമോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, ശിവകുമാര്‍, ഷിബു, രാജേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അഞ്ജു ആനന്ദ് എന്നിവരുമുണ്ടായിരുന്നു.