'ശിവശങ്കറിന്‍റെ പവർ വച്ച് അറ്റാക്ക് ചെയ്യാൻ ശ്രമമാകാം', എയർ ഇന്ത്യ കുറ്റപത്രത്തിൽ തുറന്നടിച്ച് സ്വപ്ന

'ശിവശങ്കറിന്‍റെ പവർ വച്ച് അറ്റാക്ക് ചെയ്യാൻ ശ്രമമാകാം', എയർ ഇന്ത്യ കുറ്റപത്രത്തിൽ തുറന്നടിച്ച് സ്വപ്ന

തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് കേസിലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ അട്ടിമറിക്കാനും എം ശിവശങ്കർ ഇടപെട്ടുവെന്ന് സ്വപ്ന സുരേഷിൻ്റെ (Swapna Suresh) വെളിപ്പെടുത്തൽ. സത്യം പറഞ്ഞതിലുള്ള പ്രതികരണമാണ് തനിക്കെതിരായ കുറ്റപത്രമെന്നും സ്വപ്ന പറഞ്ഞു. അധികാരം ഉപയോഗിച്ച് ശിവശങ്കർ തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സ്വപ്നയുടെ വിമർശനം.

എയർ ഇന്ത്യാ സാറ്റ്സ് കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്നായിരുന്നു ഒന്നരവർഷം മുമ്പ്  മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട മറ്റ് കേസുകളിലെന്ന പോലെ സാറ്റ്സ് കേസിലെയും ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങി. എന്നാൽ തൻ്റെ വെളിപ്പെടുത്തലും പിന്നാലെയുള്ള കുറ്റപത്ര സമർപ്പണവും തമ്മിൽ ബന്ധമുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. മാത്രമല്ല ശിവശങ്കറിനെതിരെ സാറ്റ്സ് കേസിലും സ്വപ്ന ഉന്നയിക്കുന്നത് ഗുരുതര ആക്ഷേപം.

2019ൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് സ്വപ്ന സുരഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന് മേൽ ഉന്നതങ്ങളിൽ നിന്നും ഇടപെടലുണ്ടായെന്ന് ആക്ഷേപം ഉണ്ടായിരുന്നു. അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാകും മുമ്പ് സ്വപ്ന മടങ്ങിയതും വിവാദമായിന്നു. അന്ന് ഇടപെട്ടത് ശിവശങ്ക‌ർ ആണെന്ന രീതിയിലാണ് സ്വപ്നയുടെ തുറന്ന് പറച്ചിൽ. പുതിയ ആരോപണം ഉന്നയിക്കുമ്പോഴും സാറ്റ്സ് കേസിലെ ഗൂഡോലചനയെ കുറിച്ചുള്ള ചോദ്യത്തിന് കേസ് കോടതിയിലുള്ളതിനാൽ മറുപടി പറയുന്നില്ലെനനാണ് സ്വപ്ന പറയുന്നത്.  സാറ്റ്സ് കേസിൽ ശിവശങ്കർ പ്രതിയല്ല. പക്ഷെ സ്വപ്നയുടെ ഇന്നത്തെ വെളിപ്പെടുത്തലിൻ്റെ അഠിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ശിവശങ്കറിൻ്റെ പങ്കും കൂടി അന്വേഷിക്കേണ്ടതാണ്.

അതേസമയം, സ്പേസ് പാർക്കിലെ ജോലിക്ക് പിന്നിൽ ചരടവ് വലിച്ചത് ശിവശങ്കറാണെന്ന സ്വപ്നയുടെ മുൻ വെളിപ്പെടുത്തലിൽ പൊലീസ് ശിവശങ്കറിനെതിരെ അനങ്ങുന്നില്ല. അതേ രീതിയിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും അവഗണിക്കാനാകും ശ്രമം. എന്നാൽ കുറ്റപത്രം സമർപ്പിച്ചത് സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്ന ഹൈക്കോടതിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് അന്വേഷണ സംഘം പറയുന്നത്.