അശ്ലീല വിഡിയോ കേസ്: ടെലിവിഷന്‍ നടിയും മോഡെലുമായ ഗെഹന വസിഷ്ഠ് അടക്കം 3 പേര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്

അശ്ലീല വിഡിയോ കേസ്: ടെലിവിഷന്‍ നടിയും മോഡെലുമായ ഗെഹന വസിഷ്ഠ് അടക്കം 3 പേര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്

മുംബൈ: ( 25.07.2021) വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര മുഖ്യപ്രതിയായ അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ ടെലിവിഷന്‍ നടിയും മോഡലുമായ ഗെഹന വസിഷ്ഠിന് സമന്‍സ്. ഗെഹന വസിഷ്ഠ് അടക്കം മൂന്നു പേര്‍ക്കാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചത്. ഉച്ചക്ക് 12ന് ഹാജരാകണമെന്നാണ് നിര്‍ദേശം.

മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സെല്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ സമന്‍സ് അയച്ചത്. അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഗെഹന വസിഷ്ഠ് നിലവില്‍ ജാമ്യത്തിലാണ്.

ജൂലൈ 19നാണ് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സമൂഹമാധ്യമങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ് വഴി അശ്ലീല വിഡിയോകള്‍ വില്‍പന നടത്തിയെന്നാണ് കുന്ദ്രക്കെതിരായ കേസ്. വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളില്‍ അശ്ലീല രംഗങ്ങളില്‍ ഏര്‍പെടല്‍, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കുന്ദ്ര സ്വന്തമായി അശ്ലീല വിഡിയോകള്‍ നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലന്‍ഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. നീല ചിത്രങ്ങള്‍ നിര്‍മിക്കുകയും വന്‍തുകക്ക് മൊബൈല്‍ ആപ്ലികേഷനുകളിലൂടെ വിതരണം ചെയ്തു വരികയുമായിരുന്നു ഇവരുടെ രീതി.

രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസിന് ലന്‍ഡന്‍ കമ്ബനിയായ കെന്റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ആപിന്റെ ഉടമകളാണ് കെന്റിന്‍. കമ്ബനി ലന്‍ഡണ്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നീലചിത്ര നിര്‍മാണം, ആപിന്റെ പ്രവര്‍ത്തനം, അകൗണ്ടിങ് തുടങ്ങിയവ വിയാന്‍ ഇന്‍ഡസ്ട്രീസ് വഴിയാണ് നടന്നിരുന്നത്.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കുന്ദ്രയുടെ മുന്‍ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. വിവസ്ത്രയായി ഓഡിഷനില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.

കേസില്‍ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ആപ് വഴി നീലച്ചിത്ര വില്‍പന നടത്തിയതിന്റെ സാമ്ബത്തിക ഇടപാടുകള്‍ ശില്‍പയുടെ അകൗണ്ട് വഴി നടന്നോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

ബോളിവുഡിനെ പിടിച്ച്‌ കുലുക്കിയ അശ്ലീല വിഡിയോ കേസില്‍ കുന്ദ്രയുടെ സഹായി റിയാന്‍ തോര്‍പ് അടക്കം ഇതുവരെ ഒമ്ബതു പേര്‍ പിടിയിലായിട്ടുണ്ട്.