ഏഴാം ക്ലാസുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജക്കെത്തി പത്താം ക്ലാസുകാരി സഹോദരിയെ ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് മന്ത്രവാദി പോക്‌സോ കേസില്‍ അറസ്റ്റില്‍

ഏഴാം ക്ലാസുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജക്കെത്തി പത്താം ക്ലാസുകാരി സഹോദരിയെ ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് മന്ത്രവാദി പോക്‌സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂജയ്‌ക്കെത്തിയ മന്ത്രവാദി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റില്‍. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍ (47) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താന്‍ എത്തിയതാണ് ശേഖര്‍.

ഇതിനിടെ വിദ്യാര്‍ഥിനിയുടെ സഹോദരിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ വയറുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഏഴുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.

ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവരുടെ കൗണ്‍സലിങ്ങിലാണ് ശേഖര്‍ പീഡിപ്പിച്ച വിവരം വിദ്യാര്‍ഥിനി പറഞ്ഞത്. നല്ലൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ മാര്‍ത്താണ്ഡം വനിതാ പോലീസ് അറസ്റ്റു ചെയ്തു.