കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്ന്  സംഘടന  ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തതിൽ നിന്നും തൊഴിലുടമയ്ക്ക് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

കുറിപ്പിങ്ങനെ...

ഇന്നലെ രാത്രി കിഴക്കമ്പലത്ത് പൊലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു. 
അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം. 

പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്. 

സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. 

ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്.