ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലിൽ കയറി പണം ആവശ്യപ്പെട്ടു; അഞ്ച് പേർ കസ്റ്റഡിയിൽ

ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലിൽ കയറി പണം ആവശ്യപ്പെട്ടു; അഞ്ച് പേർ കസ്റ്റഡിയിൽ

മലപ്പുറം: ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ട അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്മാന്‍, റമീസ്, സുധീഷ്, താട്ടയില്‍ നാസിം എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് അഡ്മിറ്റായെന്ന് പറഞ്ഞാണ് ഇവർ ഹോട്ടലുടമയോട് പണം ചോദിച്ചത്. 40000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. ബ്രോസ്റ്റഡ് ചിക്കൻ ആണ് കഴിച്ചത്. ബാക്കി വന്ന ഭാഗം ഇവർ പാഴ്സലായി കൊണ്ടുപോയി. പിന്നീടാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലുടമയെ വിളിച്ച ശേഷം തങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ചികിത്സയിലാണെന്നും അറിയിച്ചു. പരാതി നൽകാതിരിക്കാൻ 40000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടിത് 25000 രൂപയിലേക്ക് കുറച്ചു. എന്നാൽ ഹോട്ടലുടമ പണം നൽകാൻ തയ്യാറായില്ല. ഇദ്ദേഹം വിവരം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവർ നേരത്തെയും സമാന കുറ്റകൃത്യം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം.