യുപിയിൽ 97% കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും കെട്ടി വച്ച കാശ് പോയി!

യുപിയിൽ 97% കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും കെട്ടി വച്ച കാശ് പോയി!

ദില്ലി/ ലഖ്നൗ: തകർന്നടിഞ്ഞ് ഇനി തിരിച്ചുവരവിനെക്കുറിച്ച് സ്വപ്നം പോലും കാണാനാകാതെ നിൽക്കുകയാണ് കോൺഗ്രസ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ദശകങ്ങളോളം ഭരിച്ച കോൺഗ്രസിന് ഏറ്റവുമൊടുവിൽ അവിടെ കിട്ടിയ വോട്ട് വെറും 2.4 ശതമാനം മാത്രമാണ്. ഉത്തർപ്രദേശിലെ ചെറുരാഷ്ട്രീയപാർട്ടിയായ രാഷ്ട്രീയലോക്ദളിനേക്കാൾ വോട്ട് കുറവാണ് ഇത്തവണ കോൺഗ്രസിന് കിട്ടിയതെന്നർത്ഥം. ജയന്ത് ചൗധരി നയിച്ച ആർഎൽഡിക്ക് ഇത്തവണ കിട്ടിയത് 2.9% വോട്ടുകളാണ്. ആകെ മത്സരിച്ച 399 സീറ്റുകളിൽ 387 സീറ്റുകളിലും കോൺഗ്രസിന് കെട്ടിവച്ച കാശ് പോയി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലെ കണക്ക്. 

പരമദയനീയമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ മറ്റൊരു പാർട്ടി ദളിത് ഐക്കൺ മായാവതിയുടെ ബിഎസ്പിയാണ്. ഒരു പാർട്ടിയുമായും സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് പോയി. 

വൻവിജയം നേടിയെങ്കിലും ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് പോയിട്ടുണ്ട്. ആകെ 376 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. 347 സീറ്റുകളിൽ മത്സരിച്ച എസ്പിയുടെ ആറ് സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച തുക നഷ്ടമായി. 

ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ചെറുപാർട്ടികൾ അപ്നാ ദൾ (സോനേലാൽ വിഭാഗം), നിഷാദ് (നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ) എന്നിവയ്ക്ക് ഒരു സീറ്റിൽ പോലും കെട്ടിവച്ച കാശ് പോയിട്ടില്ല എന്നതാണ്. 27 സീറ്റുകളിലാണ് ഈ രണ്ട് പാർട്ടികളും ചേർന്ന് മത്സരിച്ചത്. മത്സരിച്ചാൽ ഏതെങ്കിലും തരത്തിൽ മോശമല്ലാത്ത രീതിയിൽ വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള സീറ്റുകളേ ബിജെപി ഇവർക്ക് നൽകിയിട്ടുള്ളൂ എന്നർത്ഥം. 

അതേസമയം, എസ്പിയുടെ പങ്കാളികളായിരുന്ന ചെറുപാർട്ടികൾ എസ്ബിഎസ്പി, അപ്ദാ ദൾ (കമേരാവാദി) എന്നിവർക്ക് ആകെ 25 സീറ്റുകൾ കിട്ടിയതിൽ 8 പേർക്കും കെട്ടിവച്ച പണം പോയി. എസ്പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ആർഎൽഡിക്ക് പോലും 33 സീറ്റുകളിൽ മൂന്നെണ്ണത്തിന് കെട്ടിവച്ച തുക നഷ്ടമായി. 

ഒരു മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട ആകെ വോട്ടുകളുടെ ആറിലൊന്ന് പോലും കിട്ടാത്ത സ്ഥാനാർത്ഥികൾ കെട്ടിവച്ച പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ട് കെട്ടുക. യുപിയിലെ മൊത്തം കണക്കെടുത്ത് നോക്കിയാൽ ആകെ മത്സരിച്ചത് 4442 പേരാണ്. ഇതിൽ 80 ശതമാനത്തിനും, അതായത് 3522 പേർക്കും കെട്ടിവച്ച തുക തിരികെ കിട്ടിയിട്ടില്ല എന്നാണ് കണക്ക്. 

നേതൃമാറ്റത്തിന് മുറവിളി ഉയരുന്നു

ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍  നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് ഗുലാംനബി ആസാദിന്‍റെ ദില്ലിയിലെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിന്‍മാറണം.  

അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുൻ ഖാര്‍ഗെയെ പാര്‍ലമെന്‍ററി പാർട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെടുന്നു. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23-യുടെ തീരുമാനം.