ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; തീരുമാനം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; തീരുമാനം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ

കൊളംബോ: ശ്രീലങ്കയിൽ (Sri Lanka) വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്‍റിന്‍റെ നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. അതേസമയം, രാജിവെക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രംഗത്തെത്തി.

കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പാർലമെന്റ് സമ്മേളനം 17 വരെ നിർത്തി വച്ചു. സർക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി. വിദ്യാർത്ഥി സംഘടനകൾ ഇന്ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശി. രാജിയാവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്സെ വീണ്ടും തളളി.

ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തൽ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതൽ ധനശേഖരം 50 മില്യൺ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്ജെബി എംപി ഹർഷ ഡിസിൽവ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാൽ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതൽ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇന്ത്യ ഇതുവരെ ലങ്കയ്ക്ക് നൽകിയത് അഞ്ച് ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ആണ്. ലങ്കയ്‌ക്കുള്ള ധനസഹായങ്ങൾ തുടരുന്നതിന്റെ ഭാഗമായി ഇന്ത്യ 440,000 MT പെട്രോളിന്റെ ഒരു ഷിപ്പ്മെന്റ് കൂടി കൊളംബോ തുറമുഖത്തെത്തി. അതേസമയം, കൈപ്പറ്റിയ കടത്തെ റീസ്ട്രക്ച്ചർ ചെയ്യണം എന്ന ശ്രീലങ്കയുടെ അഭ്യർത്ഥന ചൈന നിരസിച്ചിരിക്കുകയാണ്.

1948-ൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.  'ഗോ ഹോം ഗോട്ട' (Go home Gota) എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം.